Oct 15, 2012

താലിബാന്‍ മതഭീകരരുടെ വെടിയേറ്റ് ആശുപത്രിയില്‍ മരണത്തോട് മല്ലിടുന്ന മലാല യൂസഫ്സായ് എന്ന പാകിസ്ഥാനി ഏഴാം ക്ലാസ് വിദ്യാര്‍ഥിനി BBCയില്‍ എഴുതിയ ലേഖനത്തിന്‍റെ മലയാള പരിഭാഷ.


പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രശ്നബാധിതപ്രദേശമായ സ്വാത് ജില്ലയിലെ മുഴുവന്‍ സ്കൂളുകളും അടച്ചുപൂട്ടാന്‍ സ്ത്രീ വിദ്യാഭ്യാസം നിരോധിച്ചു കൊണ്ടുള്ള നിയമത്തിന്‍റെ പേരില്‍ താലിബാന്‍ ഉത്തരവിട്ടു. കര്‍ക്കശമായി ''ശരി അത്ത്'' (Sharia law) നിയമം അടിച്ചേല്‍പ്പിക്കണം എന്നാവശ്യപ്പെടുന്ന തീവ്രവാദികള്‍ കഴിഞ്ഞ വര്‍ഷം നൂറ്റിയമ്പതോളം സ്കൂളുകള്‍ തകര്‍ത്തു. തിങ്കളാഴ്ച്ചത്തെ വാര്‍ത്തയനുസരിച്ച്, വിദ്യാഭ്യാസം സംരക്ഷിക്കും എന്ന് സര്‍ക്കാര്‍ പ്രതിജ്ഞ എടുത്ത ശേഷവും 5 സ്കൂളുകള്‍ കൂടി ബോംബ്‌ സ്ഫോടനത്തില്‍ തകര്‍ക്കപ്പെട്ടു. സ്ത്രീ വിദ്യാഭ്യാസ നിരോധനം എങ്ങനെയാണ് തന്നെയും തന്‍റെ സഹപാഠികളെയും ബാധിച്ചതെന്ന് സ്വാത് ജില്ലയില്‍ നിന്നുള്ള ഈ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി എഴുതുന്നു --


ജനുവരി 15 വ്യാഴം : ആയുധങ്ങള്‍ അഗ്നി നിറച്ച രാത്രി

ആയുധങ്ങളുടെ വെടിയൊച്ചകളാല്‍ മുഖരിതമായ ആ രാത്രിയില്‍ ഞാന്‍ മൂന്നു തവണ ഞെട്ടിയുണര്‍ന്നു. സ്കൂള്‍ ഇല്ലാത്തത് കൊണ്ട് രാവിലെ വൈകിയുണര്‍ന്നപ്പോള്‍ പത്ത് മണിയായി. അല്പം കഴിഞ്ഞപ്പോള്‍ എന്‍റെ കൂട്ടുകാരി വന്നു. ഇന്ന് ജനുവരി 15. താലിബാന്‍റെ സ്ത്രീ വിദ്യാഭ്യാസ നിരോധന നിയമം പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടു മുമ്പുള്ള ദിവസം. എന്നിട്ടും അസാധാരണമായി ഒന്നും സംഭവിക്കാത്ത പോലെ ഞങ്ങള്‍ സ്കൂളിലെ ഹോം വര്‍ക്കിനെ കുറിച്ച് സംസാരിച്ചിരുന്നു.!

ബി .ബി. സിക്ക് വേണ്ടി ഞാന്‍ എഴുതി പത്രത്തില്‍ പ്രസിദ്ധികരിച്ച എന്‍റെ ഡയറി ഞാന്‍ ഇന്നും വായിച്ചു. 'ഗുല്‍ മകായി' എന്ന എന്‍റെ തൂലികാ നാമം ഉമ്മയ്ക്ക് നന്നായി ഇഷ്ടപ്പെട്ടിരുന്നു. എന്നെയിനി ഗുല്‍ മകായി എന്ന് വിളിച്ചാലോ എന്ന് പോലും ഉമ്മ ബാപ്പയോട് പറഞ്ഞു. എന്‍റെ യഥാര്‍ത്ഥ പേരിന്‍റെ അര്‍ഥം 'ദുഃഖപുത്രി' എന്നതിനാല്‍ എനിക്കും ഗുല്‍ മകായി എന്ന തൂലികാനാമം തന്നെയാണ് ഇഷ്ടം.

എന്‍റെ ബാപ്പ പറയുകയാ.. ഒരാള്‍ കുറച്ചു ദിവസം മുന്‍പ് എന്‍റെ ഡയറി പ്രസിദ്ധീകരിച്ചത് കാട്ടിയിട്ട് പറഞ്ഞത്രേ, ദേ ഏതോ ഒരു കുട്ടി എഴുതിയിരിക്കുന്നത് കണ്ടോ.. അത്ഭുതമായിരിക്കുന്നു എന്ന്. അത് സ്വന്തം മകള്‍ എഴുതിയതാണെന്ന് പറയാന്‍ പോലും കഴിയാതെ ബാപ്പ വെറുതെ പുഞ്ചിരിക്കുക മാത്രം ചെയ്തു.

ജനുവരി 14 ബുധന്‍ : ഇനിയെനിക്ക് ഒരിക്കല്‍ കൂടി സ്കൂളില്‍ പോകാന്‍ കഴിയില്ലായിരിക്കാം

നാളെ മുതല്‍ ശൈത്യകാല അവധി തുടങ്ങുന്നതിനാല്‍ സ്കൂളില്‍ പോകാന്‍ എനിക്കൊരു ഉഷാറും തോന്നിയില്ല. ഇനിയെന്ന് സ്കൂള്‍ തുറക്കുമെന്ന് മാത്രം പറയാതെ പ്രിന്‍സിപ്പല്‍ അവധി പ്രഖ്യാപിച്ചു. ഇങ്ങനെയൊരു സംഭവം ആദ്യമാണ്. സ്കൂള്‍ തുറക്കുന്ന ദിവസം മുന്‍കൂട്ടി വ്യക്തമായി അറിയിക്കുന്നതാണ്. സ്കൂള്‍ തുറക്കുന്ന ദിവസം അനൌണ്സ് ചെയ്യാത്തതിന് പ്രിന്‍സിപ്പല്‍ ഒരു കാരണവും അറിയിച്ചില്ല. ജനുവരി പതിനഞ്ചു മുതല്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിരോധിച്ചതാവാം കാരണം എന്ന് ഞാനൂഹിച്ചു. ഇത്തവണ അവധിക്കാലം തുടങ്ങാന്‍ പോവുന്നതിന്‍റെ യാതൊരു സന്തോഷവും പെണ്‍കുട്ടികളില്‍ ഉണ്ടായിരുന്നില്ല. താലിബാന്‍ നിയമം കാരണം അവര്‍ക്കിനിയോരിക്കലും സ്കൂളില്‍ വരാന്‍ കഴിയില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. ചില കുട്ടികള്‍ ഫെബ്രുവരിയില്‍ സ്കൂള്‍ തുറക്കും എന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. മറ്റു ചില കുട്ടികളുടെ രക്ഷിതാക്കള്‍ മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടി സ്വാത് വിട്ടു മറ്റു നഗരങ്ങളിലേക്ക് പോവാന്‍ തീരുമാനിച്ചതായി പറഞ്ഞു.
ഇന്ന് സ്കൂളിലെ അവസാനദിനം ആയതിനാല്‍ കൂടുതല്‍ നേരം ഞങ്ങള്‍ മൈതാനത്ത് കളിക്കാന്‍ തീരുമാനിച്ചിരുന്നു. സ്കൂള്‍ വീണ്ടും തുറക്കുമെന്ന പ്രതീക്ഷയിലാണെങ്കിലും ഇനിയൊരിക്കലും ഈ മുറ്റത്ത്‌ വരാന്‍ കഴിയില്ലെന്ന പോലെ ആ പടിയിറങ്ങുമ്പോള്‍ എന്‍റെ പ്രിയ വിദ്യാലയത്തെ ഞാന്‍ തിരിഞ്ഞു നോക്കി..


ജനുവരി 9 വെള്ളി: മൌലാന അവധിക്കു പോയതാണോ?

കൂട്ടുകാരികളോട് ഞാന്‍ ഇന്നെന്‍റെ ബുനൈര്‍ യാത്രയെക്കുറിച്ച് പറഞ്ഞു. ബുനൈര്‍ കഥകള്‍ കേട്ടു അവര്‍ക്ക് മടുത്തുപോയി. ഞങ്ങള്‍ മൌലാന ഷാ ദൌരന്റെ മരണത്തെ പറ്റി പ്രചരിക്കുന്ന അഭ്യുഹങ്ങളെ കുറിച്ച് സംസാരിച്ചു. അദ്ദേഹം എഫ് എം റേഡിയോയില്‍ പ്രഭാഷങ്ങള്‍ നടത്താറുണ്ട്‌. സ്ത്രീ വിദ്യാഭ്യാസം നിരോധിച്ചുകൊണ്ടുള്ള വാര്‍ത്ത അറിയിച്ചത് അദ്ദേഹമാണ്. അദ്ദേഹം മരിച്ചുവെന്ന് ചില കുട്ടികള്‍ പറയുന്നു. അദ്ദേഹം അവധിയില്‍ പ്രവേശിച്ചു എന്ന് മറ്റു ചിലര്‍. പതിവുള്ള അദ്ദേഹത്തിന്‍റെ പ്രഭാഷണം പക്ഷെ കഴിഞ്ഞ രാത്രിയില്‍ ഉണ്ടായിരുന്നില്ല. ഒരു പക്ഷെ അതായിരിക്കും ഈ അഭ്യുഹങ്ങള്‍ പ്രചരിക്കാന്‍ കാരണം.
വെള്ളിയാഴ്ച ടൂഷന്‍ ഇല്ലാത്ത ദിവസം ആയതിനാല്‍ വൈകുന്നേരം മുഴുവന്‍ ഞാന്‍ കളിച്ചു. വൈകിട്ട് ടി വി ഓണ്‍ ചെയ്തപ്പോള്‍ ലാഹോറിലെ സ്ഫോടനങ്ങളെ കുറിച്ച് കേട്ടു. എന്തേ പാക്കിസ്ഥാനില്‍ തുടര്‍ച്ചയായി ഈ സ്ഫോടനങ്ങള്‍ എന്നു ഞാന്‍ എന്നോട് തന്നെ ചോദിച്ചു.

ജനുവരി 7 ബുധന്‍ : വെടിവെപ്പില്ല ഭയവുമില്ല

അവധി കാലത്ത് മുഹറം ആഘോഷിക്കാന്‍ ഞാന്‍ ബുനൈരില്‍ എത്തിയിരിക്കുകയാണ്. ഹരിതാഭയാര്‍ന്ന കൃഷിയിടങ്ങള്‍. സുന്ദരമായ മല നിരകള്‍. ബുനൈരിനെ ഞാന്‍ സ്നേഹിക്കുന്നു. എന്‍റെ സ്വാത്തും വളരെ സുന്ദരം തന്നെ, പക്ഷെ അവിടെ സമാധാനമില്ല. ബുനൈരില്‍ സമാധാനവും പ്രശാന്തിയിമുണ്ട്. ഇവിടെ വെടിയൊച്ച ഇല്ല ഭയവുമില്ല. ഞങ്ങള്‍ എല്ലാവരും സന്തുഷ്ടരാണ്.

ഇന്ന് ഞങ്ങള്‍ പീര്‍ ബാബയുടെ ശവകുടീരത്തില്‍ പോയിരുന്നു. നല്ല തിരക്കുണ്ടായിരുന്നു. പ്രാര്‍ഥിക്കാന്‍ ആണ് സാധാരണ ആളുകള്‍ അവിടെ വരുന്നത്. ഞങ്ങള്‍ വിനോദയാത്രക്കാണ്‌ അവിടെ വന്നത്. വളയും കമ്മലും മാലയും ലോക്കറ്റും വില്‍ക്കുന്ന ഒരുപാട് കടകള്‍ ഉണ്ടിവിടെ. എന്തെങ്കിലും വാങ്ങിയാലോ എന്നാലോചിച്ചു. ഒന്നും പക്ഷെ ഇഷ്ടായില്ല .ഉമ്മ വളകളും കമ്മലും വാങ്ങി.

ജനുവരി 5 തിങ്കള്‍ : വര്‍ണ്ണ വസ്ത്രങ്ങള്‍ക്ക് നിരോധനം

ഞാന്‍ സ്കൂളിലേക്ക് പോകാന്‍ ഒരുങ്ങുകയായിരുന്നു. യൂണിഫോം ധരിക്കാന്‍ തുടങ്ങിയപ്പോഴാണ് യൂണിഫോം ധരിക്കരുത് സാധാരണ വസ്ത്രം ധരിച്ചു വേണം സ്കൂളില്‍ വരാന്‍ എന്ന് പ്രിസിപ്പല്‍ പറഞ്ഞത് ഓര്‍ത്തത്‌. അതുകൊണ്ട് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പിങ്ക് വസ്ത്രം ഞാന്‍ ധരിച്ചു. സ്കൂളിലെ മറ്റു കുട്ടികളും നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ചു വന്നപ്പോള്‍ സ്കൂളിനു ഒരു ഗൃഹാന്തരീക്ഷം കൈവന്നു. എന്‍റെ ഒരു കൂട്ടുകാരി വന്നു ചോദിക്കുവാ ''ദൈവത്തെ ഓര്‍ത്തു പറ നമ്മുടെ സ്കൂള്‍ താലിബാന്‍ ആക്രമിക്കാന്‍ പോവുകയാണോ?'' എന്ന്. രാവിലത്തെ അസ്സംബ്ലിയില്‍ താലിബാന്‍ എതിര്തതിനാല്‍ ഇനി നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കരുത് എന്ന് പറഞ്ഞിരുന്നു.
ഞാന്‍ സ്കൂളില്‍ നിന്ന് വന്നതിനു ശേഷം ടൂഷന് പോയി. ഷക്കാര്‍ദ്രയിലെ കര്‍ഫ്യു 15ദിവസത്തിനുശേഷം പിന്‍വലിച്ചു എന്ന് വൈകിട്ട് ടി വി വെച്ചപ്പോഴാണ് അറിയുന്നത്. അവിടെ താമസിക്കുന്ന എന്റെ ഇംഗ്ലീഷ് ടീച്ചര്‍ക്ക് ഇനിമുതല്‍ സ്കൂളില്‍ വരാന്‍ കഴിയിമല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്ക് സന്തോഷമായി.

ജനുവരി 4 ഞായര്‍ : എനിക്ക് സ്കൂളില്‍ പോയേ തീരൂ

അവധിദിവസം ആയതിനാല്‍ ഞാന്‍ ഇന്ന് പത്തു മണിക്കാണ് ഉണര്‍ന്നത്. ഗ്രീന്‍ ചൌക്കില്‍ മൂന്ന് ശവങ്ങള്‍ കിടക്കുന്നു എന്ന് ബാപ്പ പറയുന്നത് കേട്ടു. എനിക്ക് വിഷമം തോന്നി. സൈനിക നടപടി തുടങ്ങുന്നതിനു മുന്‍പ് മാര്‍ഗസാര്‍, ഫിസാഘട്ട്,കഞ്ചു എന്നീ സ്ഥലങ്ങളിലേക്ക് ഞങ്ങള്‍ ഞായറാഴ്ച്ചകളില്‍ പിക്നിക്‌ പോകാറുണ്ടായിരുന്നു. ഇപ്പൊ ഒന്നൊര വര്‍ഷത്തിലധികമായി ഞങ്ങള്‍ പിക്നിക്‌ പോയിട്ട്. മുമ്പൊക്കെ അത്താഴം കഴിഞ്ഞു ഞങ്ങള്‍ നടക്കാന്‍ പോകുമായിരുന്നു. ഇപ്പൊ സന്ധ്യക്ക് മുമ്പേ വീട്ടിലെത്തും എത്തും.
ഇന്ന് ഞാന്‍ കുറച്ചു വീട്ടു പണികള്‍ ചെയ്തു. ഹോം വര്‍ക്ക് കഴിഞ്ഞു അനുജനോടൊപ്പം കുറച്ചുനേരം കളിച്ചു. നാളെ സ്കൂളില്‍ പോകണമല്ലോ എന്നോര്‍ത്തപ്പോ. എന്‍റെ ഹൃദയം വേഗത്തില്‍ തുടിച്ചു.

ജനുവരി 3 ശനി: ഞാന്‍ ഭയപ്പെടുന്നു

സൈനിക ഹെലികോപ്ടറും താലിബാനുമുള്ള ഒരു ദുസ്വപ്നം ഞാന്‍ കഴിഞ്ഞ രാത്രി കണ്ടു. സ്വാത്തില്‍ സൈനിക നടപടി തുടങ്ങിയപ്പോള്‍ മുതല്‍ ഇത്തരം ഭീകര സ്വപ്‌നങ്ങള്‍ ഞാന്‍ കാണാറുണ്ട്. രാവിലെ ഉമ്മ തന്ന ഭക്ഷണവും കഴിച്ചു ഞാന്‍ സ്കൂളിലേക്ക് പോയി. പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകരുത് എന്ന് താലിബാന്‍ വിലക്കിയതിനാല്‍ സ്കൂളില്‍ പോകാന്‍ എനിക്ക് ഭയമായിരുന്നു. 27 കുട്ടികള്‍ ഉള്ള ക്ലാസില്‍ 11 പേര് മാത്രമേ ഹാജര്‍ ഉള്ള്ളൂ. താലിബാന്റെ വിലക്കാന് കുട്ടികള്‍ വരാത്തതിനു കാരണം. താലിബാന്റെ ഉത്തരവ് വന്ന ശേഷം എന്റെ മൂന്ന് കൂട്ടുകാരും കുടുംബവും ലാഹോരിലെക്കും പെഷ്വാരിലേക്കും റാവല്‍പിണ്ടിയിലെക്കും സ്ഥലം മാറി.

ഞാന്‍ സ്കൂളില്‍ നിന്ന് വീട്ടിലേക്കു പോകുമ്പോ "ഞാന്‍ നിന്നെ കൊല്ലും" എന്നൊരാള്‍ പറയുന്നത് കേട്ടു . ഞാന്‍ നടത്തത്തിനു വേഗം കൂട്ടി. കുറച്ചു കഴിഞ്ഞു അയാള്‍ പുറകില്‍ ഉണ്ടോ എന്ന് തിരിഞ്ഞു നോക്കി. എന്റെ ഭാഗ്യത്തിന് അയാള്‍ മറ്റാരെയോ മൊബൈലില്‍ ഭീഷണിപെടുത്തുക ആയിരുന്നു. ഞാന്‍ നെടുവീര്‍പ്പിട്ടു....!!

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom