Apr 8, 2015

മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആക്ഷേപം: മഞ്ചേരിയില്‍ മൂല്യനിര്‍ണയക്യാമ്പില്‍ പ്രതിഷേധം

മഞ്ചേരി: മാനദണ്ഡങ്ങള്‍ ലംഘിച്ച് ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തുന്നുവെന്നാരോപിച്ച് മഞ്ചേരി ബോയ്‌സ് ഹൈസ്‌കൂളില്‍ ഒരുവിഭാഗം അധ്യാപകര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. എസ്.എസ്.എല്‍.സി ഹിന്ദി മൂല്യനിര്‍ണയക്യാമ്പിലാണ് ആരോപണം ഉയര്‍ന്നത്. ഞായറാഴ്ചയും രാത്രിസമയത്തും മൂല്യനിര്‍ണയം നടന്നതായാണ് പരാതി. ഇത്തരത്തില്‍ നോക്കിയ പേപ്പറുകള്‍ പുനര്‍മൂല്യനിര്‍ണയം നടത്തില്ലെന്ന് അഡീഷണല്‍ ക്യാമ്പ് ഓഫീസര്‍മാര്‍ അറിയിച്ചു.
198 ഉത്തരക്കടലാസുകള്‍ ഇത്തരത്തിലുള്ളതായാണ് സൂചന. അധ്യാപകര്‍ മൂല്യനിര്‍ണയം നടത്തുന്ന ഉത്തരക്കടലാസ് ക്യാമ്പ് ഓഫീസര്‍മാര്‍ ഒന്നുകൂടി പരിശോധിക്കണമെന്നാണ് ചട്ടം. മൂല്യനിര്‍ണയത്തില്‍ പിന്നീട് അപാകമുണ്ടെന്ന് കണ്ടെത്തിയാല്‍ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ വേതനം വെട്ടിക്കുറയ്ക്കാന്‍വരെ സാധ്യതയുണ്ട്. 1,35,000 ഉത്തരക്കടലാസുകളാണ് ബോയ്‌സ് ഹൈസ്‌കൂളില്‍ മൂല്യനിര്‍ണയത്തിനെത്തിയത്. 492 അധ്യാപകര്‍ക്കാണ് ചുമതലയുള്ളത്. ഇതില്‍ 460പേരാണ് സ്ഥിരമായെത്തുന്നത്. 12പേരെ അധികമായും നിയമിച്ചിട്ടുണ്ട്. മലപ്പുറം, പാലക്കാട് ജില്ലകളില്‍നിന്നുള്ളവരാണ് അധ്യാപകര്‍. 10പേര്‍ സ്‌കൂളില്‍ താമസിക്കുന്നുമുണ്ട്. ഇവരില്‍ ചിലരെ ഉപയോഗിച്ചാണ് അനുവദിച്ചിരുന്നസമയം കഴിഞ്ഞും മൂല്യനിര്‍ണയം നടത്തിയതായി ആക്ഷേപമുള്ളത്. 9.30 മുതല്‍ 4.30 വരെയാണ് അനുവദിച്ചിരിക്കുന്ന സമയം. അതുകഴിഞ്ഞാല്‍ ഉത്തരക്കടലാസുകള്‍ തരംതിരിച്ച് സീല്‍ചെയ്ത് പോലീസ് സുരക്ഷയോടെയാണ് സൂക്ഷിക്കേണ്ടത്. എന്നാല്‍ രാവിലെ 8.30ന് മൂല്യനിര്‍ണയം തുടങ്ങുന്നതായും അധ്യാപകര്‍ പരാതിപ്പെടുന്നു. പോലീസിന്റെ സുരക്ഷയും ഇല്ല. എന്നാല്‍ പരാതികള്‍ അടിസ്ഥാനരഹിതമാണെന്നും മാനദണ്ഡങ്ങള്‍ പാലിച്ചാണ് മൂല്യനിര്‍ണയം നടത്തുന്നതെന്നും ക്യാമ്പ് ഓഫീസറും മഞ്ചേരി ബോയ്‌സ് ഹൈസ്‌കൂള്‍ പ്രഥമാധ്യാപകനുമായ ബഷീര്‍എടവണ്ണ അറിയിച്ചു. മാതൃഭൂമി വാര്‍ത്ത. april8

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom